അനർഗള നിർഗള പ്രവാഹം
  • ബഹിർസ്പുരണങ്ങൾ
  • Note Book
  • Family History
  • ബഹിർസ്പുരണങ്ങൾ
  • Note Book
  • Family History
Search by typing & pressing enter

YOUR CART

11/22/2015 0 Comments

​പാമ്ബുകൾക്ക് മാളമുണ്ട്, വീട് മനുഷ്യപുത്രന്റെതാണ്

2012 ഓണക്കാലം. കുറെ വർഷങ്ങൾക്കു ശേഷം നാട്ടിൽ ഓണം കൂടാൻ കിട്ടിയ അവസരം. രാവിലെ തന്നെ വളരെ സന്തോഷത്തിൽ വരാന്തയുടെ താഴെ പടികളിൽ ഇരുന്നു ചായകുടിച്ചു പത്രപാരായണം നടത്തുകയായിരുന്നു ഞാൻ. ഇത് പോലെ ഒന്ന് ഇരുന്നു പത്രം വായിച്ചിട്ട് കുറെ കൊല്ലങ്ങളായി - ആ ഇരുപ്പും  നോക്കി എന്ത് പറഞ്ഞു എന്നെ കളി ആക്കും എന്നാലോചിച്ചു പടിയിൽ നിപ്പുണ്ട് ഭാര്യ.  അങ്ങിനെ സുഖം പിടിച്ചു പത്രപാരായണം മുറുകി വന്നപ്പോളുണ്ട്‌  "അങ്കിൾ അങ്കിൾ" എന്ന് ഉറക്കെ വിളിച്ചു കൊണ്ട് അപ്പുറത്ത് അമ്മിണി അമ്മയുടെ വീട്ടിൽ വാടകക്ക് താമസിക്കുന്ന കുടുംബത്തിലെ പയയൻ ചന്ദ്രു പാഞ്ഞു വരുന്നു.. അവന്റെ വരവ് കണ്ടാലേ അറിയാം എന്തോ പന്തികേടുണ്ട് എന്ന്.. സദാ സഹായ മനസ്കനായ ഞാൻ വരാന്തയിൽ നിന്നും  "ഏറു കൊണ്ട ആരാണ്ടേ" പോലെ ചാടി എണീറ്റു.. പത്രം എതിലെയോ പോയി... "എന്ത് പറ്റി മോനെ.".  ഞാൻ ഉദ്വേഗപൂർവം ചോദിച്ചു.. അവൻ പടിക്കൽ എത്തുന്നതിനു മുമ്പേ തന്നെ ഒറ്റ ശ്വാസത്തിൽ ഓട്ടത്തിനിടക്ക്‌ പറഞ്ഞു തീർത്തു.. "അവിടെ മുറിക്കകത്ത് ഒരു പാമ്പ്..". എന്റെ ഉള്ളിൽ നിന്നും "യ്യ്യൊ..." എന്ന് ഒരു ശബ്ദം പൊങ്ങി വരുന്നത് ഞാൻ അറിഞ്ഞു.. അത് പുറത്തേക്കു വരുന്നത് തടയുന്ന ശ്രമത്തിൽ രണ്ടു പടി പുറകോട്ടു ചാടി വരാന്തയിൽ എത്തിയത് ഭാര്യ ശ്രദ്ധിച്ചില്ല.. ഭാഗ്യം..  

പാമ്പുകൾ ക്ഷുദ്ര ജീവികൾ.. എന്തിനാണോ ഭഗവൻ അവയെ സൃഷ്ടിച്ചത്..? എനിക്ക് ഈ ജീവികളെ പണ്ടേ പേടിയാ.. അറപ്പും..  വളരെ പ്രതീക്ഷയോടെ എന്നെ നോക്കി 'വേഗം വരൂ' എന്ന് അപേക്ഷിച്ച് നിക്കുന്ന ചന്ദ്രുന്റെ മുഖത്ത് നോക്കി നിഷ്കരുണം ഞാൻ പറഞ്ഞു "അങ്കിൾ പിൻവശത്ത് എവിടെയോ ആണ് മോനെ, നീ ഓടി ചെല്ലൂ.." പകച്ചു പോയിട്ടുണ്ടാവണം അവന്റെ ബാല്യം..  

ബഹളം കേട്ടു അച്ഛൻ ഓടി എത്തി. വിവരം അറിഞ്ഞതും അച്ഛൻ ചന്ദ്രുവിന്റെ കൂടെ ധിറുതിയിൽ പോയി. . പിറകിൽ പടിക്കൽ നിന്നുരുന്ന ഭാര്യയുടെ മുഖത്ത് ഒരു പരിഹാസ ചിരി ഇങ്ങനെ തട്ടിക്കളിക്കുന്നത് പാതി നോട്ടത്തിൽ ഞാൻ കണ്ടു.. അതുകൊണ്ട് തിരിഞ്ഞു നോക്കാതെ.. 'ഛെ മൂഡു പോയി' എന്നും പറഞ്ഞു റോഡ്‌-ലേക്കും നോക്കി ഞാൻ അവിടെ തന്നെ നിന്നു. അങ്ങിനെ ഇതി കർതവ്യധ മൂഢന്‍ ആയി നിക്കുമ്പോൾ ഉണ്ട് ഇടതു വശത്ത് ജാനപ്പെരമ്മയുടെ വീട്ടിൽ എത്തിയിരുന്ന അരുച്ചേട്ടൻ  "കുട്ടമ്മാവനെവിടെ" എന്നും ചോദിച്ചു വരുന്നു... വിവരം അറിഞ്ഞതും അരുച്ചേട്ടനും വച്ച് പിടിച്ചു പാമ്പിനെ പിടിക്കാൻ.. അരുച്ചേട്ടനെ കണ്ടപ്പോ എനിക്കും കുറച്ചു ധൈര്യം ആയി. വളരെ അണ്‍-ഓർത്തഡോൿസ്‌ രീതികളിൽ ആണ് കാര്യങ്ങളെ ആള് കൈകാര്യം ചെയ്യുക.. അടി പിടി ബഹളം ഒക്കെ സാധാരണ സൊലൂഷൻ ആയുള്ളിടത് വളരെ സോഫ്റ്റ്‌ ആയി കാര്യങ്ങൾ കൈകാര്യം ചെയ്യും പുള്ളി.. നമ്മക്ക് അത് പണ്ട് തൊട്ടേ വളരെ വല്യ ഒരു റെസ്പെക്റ്റ് ആണ്. അത് മാത്രമല്ല വീട്ടിലുള്ള സകല ആണുങ്ങളും - എന്റെ 6 വയസ്സുകാരൻ മകൻ അടക്കം - പാമ്പിനെ പിടിക്കാൻ പോയപ്പോ ഞാൻ മാത്രം ഒരു പുരുഷ കേസരി വീട്ടിൽ ഒളിച്ചിരിക്കുന്നത് ലജ്ജാവഹം ആണല്ലോ എന്നും ഭാര്യയുടെ ഭാവി കളിആക്കലുകൾ ഇപ്പോളെ മുന്കൂട്ടി കേള്ക്കാൻ കഴിയുന്നത്‌ കൊണ്ടും.. മാനം രക്ഷിക്കാൻ വേണ്ടി ഞാനും കൂടി ആരുച്ചെട്ടന്റെ  കൂടെ..

അമ്മിണി അമ്മേടെ വീട്ടിൽ ചെല്ലുമ്പൊ അവിടെ ഒരു മുറീടെ വാതുക്കൽ ഒരു പറ്റം ആളുകൾ തിക്കി തിരക്കി നിക്കുന്നു.. മുറിക്കകം ആകെ ഫ്രീ, അച്ഛന്റെ ശബ്ദം അകത്തു നിന്നും കേക്കാം... "വഴി തരൂ.. വഴി തരൂ.." എന്ന് പറഞ്ഞു ആരു ചേട്ടൻ ആളുകളുടെ ഇടയിലൂടെ അകത്തു കേറി.. ഞാൻ വെളിയിൽ നിന്നു എത്തിനോക്കാനെ ഉദ്ദേശിച്ചിരുന്നുള്ളൂ.. പക്ഷെ അവിടെ നിന്ന ഒരു ചേച്ചി വഴി മാറി തന്നു എന്നെയും അകത്തു കേറ്റി വിട്ടു.. "പെട്ടല്ലോ' എന്ന് പട പട ഇടിക്കുന്നതിനിടയിൽ മനസ്സ് പറഞ്ഞു.. 

പാമ്പ് എന്ന് കേക്കുമ്പോ പത്തി വിരിച്ചു ശീല്ക്കാരം ഇടുന്ന മൂർഖൻ ആന്നു മനസ്സിൽ വരുക.. പക്ഷെ അങ്ങിനെ ഒന്നിനേം അവിടെ കണ്ടില്ല.. എവിടെ പാമ്പ് എന്ന് ചോദിച്ചപ്പോൾ ആരോ ജനലിന്റെ പടിയിലേക്ക് ചൂണ്ടി കാട്ടി.. അവിടെ എന്തോ ഒരു ചെറിയ കറുത്ത രൂപം - കഷ്ടി ഒരു കൈപ്പത്തിയിൽ കൊള്ളുന്ന വലുപ്പത്തിൽ വട്ടത്തിൽ ചുറ്റി കെട്ടി വച്ച വള്ളി പോലെ ഇരിക്കുന്നു. ഓ ഇത്രേ ഉള്ളൂ.. പണ്ട് പപ്പു സിനിമയിൽ പറഞ്ഞപോലെ "ഇത് ചെറുത്‌' എന്നുള്ള ജാഡയിൽ ഞാൻ ഒന്ന് നിവർന്നു നിന്നു.. അച്ഛൻ പതിവുപോലെ 'ഇത് പനരാകൾ എന്ന പാമ്പ് ആണ്, വിഷമില്ല കുറച്ചു കഴിയുമ്പോ അത് അതിന്റെ പാട്ടിനു പൊക്കോളും' എന്നും പറഞ്ഞു നിക്കുന്നു.. പക്ഷെ വീട്ടുകാര് വിടുന്ന ലക്ഷണമില്ല.. അവര്ക്ക് അതിനെ കൊന്നെ അടങ്ങൂ.. പാമ്പിന്റെ ഭാഗ്യത്തിന് അരുച്ചേട്ടൻ  ഒരു വഴി പറഞ്ഞു.. അതിനെ കൊല്ലണ്ട.. ജനലിൽ കൂടി കുത്തി പുറത്തെക്കിടാം.. പറഞ്ഞു തീർന്നില്ല.. കമ്പ് വന്നു, വടി വന്നു, കൊല് വന്നു... പക്ഷെ ഒരു പ്രശ്നം ജനലിന്റെ പാളി തുറക്കണം.. ആര് തുറക്കും.. വേറെ ആര് അരുച്ചേട്ടൻ  തന്നെ.. അങ്ങിനെ പാവം അരുച്ചേട്ടന്റെ കയ്യിൽ വടി എത്തി.. പെടുന്ന ഓരോ പെടലുകളെ.. ആള് വളരെ ശ്രദ്ധ പൂർവ്വം  ജനലിന്റെ കുറ്റി എടുക്കാനായി പാമ്പിൻറെ മുകളിലൂടെ വടി നീട്ടി, കുറ്റിയെ തൊട്ടതും വർഷകാലത്ത് കുട്ടികൾ കുളത്തിന്റെ കരക്കൂന്നു ചാടുന്നപോലെ പാമ്പ് മുറീടെ ഉള്ളിലേക്ക് ഒറ്റ ചാട്ടം.. എന്തൊക്കെയോ ശബ്ദങ്ങൾ പുറപ്പെടുവിച്ചുകൊണ്ട് കൂടി നിന്നിരുന്ന മനുഷ്യർ ഒക്കെ ചിതറി ഓടി .. ഞാൻ എന്ത് ശബ്ദം ആണ് ഉണ്ടാക്കീത്‌ എന്ന് എനിക്ക് തന്നെ ഓർമയില്ല.. വീടിന്റെ 2 വാതിലുകളിൽ കൂടിയും ജനം പുറത്തു ചാടി.. ഞാനും. പണ്ട് തൊട്ടേ പരിചയം ഉള്ള വീടായത് കൊണ്ടാവാം ഞാൻ പിറകുവശത്തെ മുറ്റത്തെക്കു ഓടി. ഊണ് മുറിയിൽ നിന്നും മുറ്റത്തെക്കു ഉള്ള യാത്രയിൽ എന്റെ കാലുകൾ നല്ല വീതിയുള്ള ആ വരാന്തയെ മന:പ്പൂർവ്വം അവഗണിച്ചു.. ഒറ്റ ചാട്ടത്തിനു മുറ്റത്തെത്തി.. പണ്ട് സുധിച്ചേട്ടനുമായി മത്സരിച്ചു ചാടിയിട്ടുള്ളതിന്റെ ഗുണം. ഓട്ടത്തിന്റെ സ്പീഡ് കുറച്ചു നടത്തയാക്കാൻ ശ്രമിച്ചു കൊണ്ട് വീട്ടിലേക്കു വച്ച് പിടിച്ചു.. വീട്ടിൽ എത്തുമ്പോൾ ഭാര്യ അപ്പോളും വാതിൽ പടിയിൽ തന്നെ ഉണ്ട്.. വരവിന്റെ വേഗം കണ്ടിട്ടാണോ എന്തോ.., അവൾ ചോദിച്ചു.. "പാമ്പ് ചത്തോ..?".  "ഇല്ല.." ഞാൻ പറഞ്ഞു.. "പക്ഷെ പാമ്പ് പുരക്കകത്തു എവിടോ ഉണ്ട്.." ഞാൻ വരാന്തയിൽ തന്നെ നില ഉറപ്പിച്ചു.. 

മുൻവശത്തെ വാതിലിൽ കൂടി ചാടിയ ആരോ ഒരാൾ ആ ഓട്ടം നിർത്തിയത് പടികളും കേറി ഗേറ്റ്-ഉം തുറന്നു റോഡ്‌-ഉം കടന്നു കവലയിൽ ചെന്ന് നിന്നപ്പോൾ ആണ്.. ആ വിദ്വാൻ ഓട്ടോ ഡ്രൈവർ ജോർജ്-നെ വിളിച്ചു കൊണ്ട് വന്നു.. നേരിൽ കണ്ടാൽ ഒരു ഉറുംബിനെ പോലും കൊല്ലാനുള്ള മനക്കരുത്തില്ലാത്ത ആൾ എന്ന് തോന്നിക്കുന വളരെ സൌമ്യനായ ജോർജ് വന്നു അലമാരയുടെ അടിയിൽ ഒളിച്ച പാമ്പിനെ നിഷ്കരുണം തച്ചു കൊന്നു.. അതിനു ശേഷം എന്റെ വീട്ടിലെ ശൂര വീര പരാക്രമികൾ എല്ലാരും തിരിച്ചെത്തി.. ഞാൻ അതുവരെ  വരാന്തയിൽ തന്നെ നിന്നു.. വീട്ടിനുള്ളിൽ കേറാൻ  തിരിഞ്ഞപ്പോ ഭാര്യ അപ്പോളും ആ പരിഹാസ സ്മിതവും ആയി പടിക്കൽ നിപ്പുണ്ടാരുന്നു.. ഞാൻ മൈൻഡ് ചെയയാതെ അകത്തു കേറി. ഇനി അവസരം കിട്ടുമ്പോ ഒക്കെ എന്നെ വാരാൻ അവൾക്കു ഒരു കാര്യം കൂടി ആയി.. പരട്ട പാമ്പുകൾ മനുഷ്യന്റെ മാനം കളയാൻ വേണ്ടി ഉണ്ടായ ജീവികൾ. ഇതുങ്ങൾക്ക് വല്ല മാളത്തിലും പോയി ഒളിച്ചിരുന്നൂടെ..? 
0 Comments

11/21/2015 0 Comments

നിഴലും തണലും

നിഴൽ - എന്നും ഭീകരത കല്പ്പിക്കപ്പെട്ട, എന്തിനെയും വെളിച്ചത്തിൽ നിന്നും മറച്ചു പിടിക്കുന്ന, ഒരുതരം  മരവിച്ച നിഗൂഢത   

തണൽ - സ്നേഹത്തിന്റെയും ആശ്രയത്തിന്റെയും സ്വാന്തനത്തിന്റെയും ഒക്കെ പര്യായം 

പക്ഷെ നിഴൽ ഇല്ലാതെ തണൽ ഉണ്ടോ..?

​പലപ്പോഴും നിഴലിൽ നിന്നും പുറത്തു വരാൻ വെമ്പൽ  കൊള്ളുമ്പോൾ അതെ നിഴൽ നല്കുന്ന തണലിൽ ആണ് നില്ക്കുന്നത് എന്ന് എത്ര പേര് തിരിച്ചറിയുന്നു? നിഴലിന്റെ തണൽ പറ്റി വളർന്നു കഴിയുമ്പോൾ തണൽ തന്ന നിഴലിനെ വെട്ടി മാറ്റാൻ വെമ്പുന്നു..  അറിയൂ തണലും നിഴലും ഒന്ന് തന്നെ.
0 Comments

11/9/2015 0 Comments

ഭൂതകാലത്തിന്റെ തടവുകാരാൻ

ആളൊഴിഞ്ഞ കടവിൽ അസ്തമയ സൂര്യനെ കണ്ണും നട്ടു അയാൾ ഇരുന്നു.., സൂര്യന്റെ അവസാന നാമ്പും ദൃഷ്ടിയിൽ  നിന്ന് മറഞ്ഞു കഴിഞ്ഞപ്പോൾ സൂര്യൻ ചിന്തിയ ചോരപ്പാടുകളുടെ  പ്രതിഭലനം പുഴയിൽ അയാൾ കണ്ടു.. ആ   കാഴ്ച ഇഷ്ടപ്പെടാഞ്ഞിട്ടെന്നവണ്ണം  ഒരു കൊച്ചു  വെള്ളാരം കല്ല്‌  തെറ്റിച്ചു വിട്ട് അയാൾ  പുഴവക്കത്തു നിന്നും തിരിഞ്ഞു നടന്നു.. 

പടിഞ്ഞാറേക്ക്‌ പറക്കുന്ന പക്ഷികളുടെ ശബ്ദം കേട്ട് അയാൾ തല ഉയർത്തി നോക്കി..  എരിഞ്ഞടങ്ങിയ സൂര്യൻ വളരെ കുറച്ചു നേരത്തെക്കെങ്ങിലും മനോഹരമായ ഒരു സന്ധ്യ തന്നിട്ട് പോയി. എരിഞ്ഞടങ്ങുംബോളും സൂര്യൻ തന്നിട്ട് പോയ സൌന്ദര്യത്തിനെ കുറിച്ച് അയാൾ അപ്പോൾ ആലോചിച്ചു.. ആര്ക്കെങ്ങികും വേണ്ടി എന്തെങ്ങിലും സുന്ദരമായത് ചെയ്തു കൊണ്ട് തനിക്കും ഈ ലോകത്തോട്‌ വിട പറയാൻ  സാധിക്കുമോ എന്ന് അയാൾ ആലോചിച്ചു.. അമ്ബലത്തിൽ ചുറ്റു വിളക്കുകൾ സൂര്യനിൽ നിന്നും കടം വാങ്ങിയ നുറുങ്ങു വെട്ടത്തിൽ നിറഞ്ഞു നില്ക്കുന്നു.. ചിലപ്പോ പൂർണത കിട്ടാൻ വളരെ കുറവേ വേണ്ടു എന്ന് തോന്നിപ്പിക്കും പോലെ.. ആ ചുറ്റു വിളക്കുകളുടെ വെളിച്ചത്തിൽ  അമ്ബലം വളരെ മനോഹരമായി നില്ക്കുന്നു.. ഭഗവാന്റെ ചിരി നിറഞ്ഞ മുഖം തിരുമേനി ചന്ദനത്തിൽ വരയ്ക്കുന്നു.. ദീപാരാധനക്കുള്ള   തയ്യാറെടുപ്പുകൾ നടക്കുന്നു.. അയാൾ ഒരു തരാം നിസ്സങ്ങതോയോടെ അമ്ബല വളപ്പിലെക്കുള്ള പടികൾ ചവിട്ടി. 

ഒരിക്കൽ ഈ അമ്ബല പറമ്പിനു അയാളുടെ നെഞ്ജിടിപ്പുകൾ അറിയാമായിരുന്നു. എല്ലാം ഉണ്ടായിട്ടും ഒന്നും ഇല്ലാത്തവന്റെ മരവിപ്പിൽ അയാള് അവിടെ വന്നു നിൽക്കുമ്പോൾ ദേവനും അയാള്ക്കും ഒരു പരിചയക്കേട്‌ പോലെ. എന്തിനു അവിടെ നില്ക്കുന്നു എന്ന് പോലും അയാൾക്ക്‌ ചിന്തിക്കാൻ ആകുന്നില്ല.. എന്നോ പഠിച്ചു പോയ ഒരു ശീലം പോലെ ഒരു തരാം യാന്ത്രികതയിൽ  അയാൾ അവിടെ കൈ കൂപ്പി നിന്നു.. ഇത് കൂടെ ഇല്ലെങ്ങിൽ ഇനി ഈ കുറച്ചു നിമിഷങ്ങൾ എങ്ങിനെ കഴിച്ചു കൂട്ടും എന്ന് അറിയില്ലാത്തത് കൊണ്ട് ഈ ശീലം ഒരുതരത്തിൽ ഒരു സഹായം ആണ്..

ദീപാരാധന കഴിഞ്ഞു നട തുറന്നപ്പോൾ കിട്ടിയ ത്രിമധുരം കയ്യിൽ വാങ്ങി വായിലേക്കെറിഞ്ഞു അയാൾ തിരിഞ്ഞു നടന്നു.. പണ്ട് ഒരു പാട് കൊല്ലങ്ങൾക്ക് മുമ്പ് നട അടച്ചു തിരുമേനി പോയതിനു ശേഷവും സുഹുർതുക്കലുമായി ആൽ തറയിലും  കുളപ്പുരയിലും ഇരുന്നു ഉറക്കെ തമാശ പറഞ്ഞു ചിരിച്ചതിന്റെ ആരവങ്ങൾ അയാളുടെ കാതിൽ അലയടിച്ചു.. കയ്യിൽ  കരുതിയിരുന്ന  ടോർച് ലൈറ്റ് നീട്ടി അടിച്ചു പാട വരമ്പത്തുകൂടെ തെങ്ങും തോപ്പ് ലക്ഷ്യമാക്കി നടക്കുമ്പോൾ അയാളുടെ മനസ്സ് ശൂന്യമായ ഒരുതരം ഭാരം കൊണ്ട് നിറഞ്ഞിരുന്നു.. പിന്നിട്ട ജീവിത വഴിത്താരയിൽ യൌവനത്തിന്റെ തിളപ്പിൽ കാണാതെ പോയ ഓരോ വഴിത്തിരിവുകളും  മാറ്റി സഞ്ചരിക്കാൻ സാധിച്ചിരുന്നെങ്ങിൽ എന്ന് അയാൾ വ്യാമോഹിച്ചു..

തനിക്കു ചുറ്റും ഉള്ളതൊന്നും ഒരു വിധത്തിലും തന്നോട് ബന്ധപ്പെട്ടിട്ടില്ല എന്ന് ശക്തമായി തോന്നി തുടങ്ങിയപ്പോൾ അയാൾക്ക്‌ സംശയമായി ഇനി ഇവിടെ എന്തിനു..? താൻ അപ്രസക്താൻ ആകുന്ന നിമിഷത്തിൽ എല്ലാം അവസാനിപ്പിക്കണം എന്ന് അയാൾ ഉറപ്പിച്ചിരുന്നു. മുരടിച്ച മനസ്സിന് അല്പം കുളിരേകാൻ അസ്തമയത്തിന്റെ തണുത്ത പുല്കലിനു സാധിക്കുമോ എന്നയാൾ ആലോചിച്ചു.. ജീവിതത്തിൽ ഇനി ഒന്നും നെടണ്ട എന്ന് തോന്നുന്നി തുടങ്ങിയാൽ പിന്നെ രണ്ടു വഴികളെ ഉള്ളൂ.. ഒന്നുകിൽ സന്യാസം, അല്ലെങ്ങിൽ ദേഹ ത്യാഗം... പക്ഷെ സത്യ സന്ധമായ സന്യാസം ഇക്കാലത്ത് ഉണ്ടോ..? പിന്നെയുള്ള സത്യം മരണമാണ് -- വര്ഷാവസാന പരീക്ഷ പോലെ -- താൻ ഇത് വരെ പഠിച്ചതിന്റെം ചെയ്തതിന്റെം ഒക്കെ യഥാർത്ഥ മൂല്യ നിര്ണയം.. പാട വരമ്പത്ത് നിന്നും തെങ്ങിൻ തോപ്പിലൂടെ ഉള്ള മണ്ണിട്ട വഴിയിലേക്ക് കടക്കുംപോളെക്കും തവളകളുടെ സംഗീതം ചീവീടുകളുടെ പരാതി പറച്ചിലിന് വഴി മാറി കൊടുത്തിരുന്നു. അല്പം ദൂരെ വീട്ടിലെ വെളിച്ചം കാണാം.  

താൻ ഒറ്റയ്ക്ക് താമസിക്കുന്ന ആ വീടിന്റെ പൂമുഖ വാതിൽ തുറന്നു അകത്തു കയറുമ്പോ അയാളുടെ മനസ്സ് നന്നേ നേര്തതായി കഴിഞ്ഞിരുന്നു.. ട്യൂബ് ലൈറ്റ്ന്റെ ചുവട്ടിൽ പ്രാണികളെ ഇര പിടിക്കുന്ന ഗൌളികൾ മാറാല കൊണ്ട്  മാലചാർത്തിയ അച്ഛന്റെയും അമ്മയുടെയും ഫോട്ടോകളുടെ പിന്നിൽ പോയി ഒളിച്ചു.  ഏതോ ഗൂഡ സത്യം മനസ്സിലാക്കിയ ഒരു യോഗിയെപോലെ അയാളുടെ മുഖത്ത് ഒരു നേർത്ത പുഞ്ചിരി തേജസ്സു പകർത്തിയിരുന്നു.. പതിവിലും വിപരീതമായി അയാളുടെ തല ചിന്താ ഭാരം കൊണ്ട് കുനിഞ്ഞിരുന്നില്ല, അത് ഉയരത്തി പിടിച്ചിരുന്നു.. കണ്ണുകളിൽ ചൈതന്യത്തിന്റെ തിളക്കം ഉണ്ടായിരുന്നു.. തന്റെ ജീവിതം തട്ടിക്കളിച്ചവരോട് അയാൾക്ക്‌ ഇപ്പോൾ വിദ്വേഷം ഇല്ല, സഹതാപം മാത്രം.. ജന്മം കൊടുത്തു അനാഥരാക്കിയ  കുടുംബത്തോട് അയാൾക്ക്‌ ഇന്ന് കുറ്റ ബോധം ഇല്ല, അവർക്ക് താല്പര്യമില്ലാത്ത വാത്സല്യം മാത്രം..  കുറെ നാളുകൾക്കു ശേഷം അയാൾക്ക്‌ അത്താഴം കഴിക്കാൻ താല്പര്യമായി, സന്തോഷത്തോടെ അടുപ്പിൽ തീ പൂട്ടി കലത്തിൽ കഞ്ഞിക്ക് കുറച്ചു അരി ഇട്ടു. പിന്നീടു പശുത്തോഴുതിൽ  പോയി പയയിനു കുറച്ചു വൈക്കോൽ വലിച്ചിട്ടു കൊടുത്തു.. പയയിനോട് ശുഭരാത്രി പറഞ്ഞു അയാൾ  തൊഴുത്തിന്റെ പിന്നിലെ ചായ്പ്പിൽ  പുതുതായി വാങ്ങി വച്ചിരുന്ന ചക്കര കയർ എടുത്തു അടുക്കള വാതില്ക്കലേക്ക് തിരികെ നടന്നു..


0 Comments

    Archives

    January 2022
    February 2021
    March 2018
    November 2016
    September 2016
    August 2016
    July 2016
    April 2016
    February 2016
    January 2016
    November 2015
    April 2015
    September 2014

    RSS Feed

Powered by Create your own unique website with customizable templates.