9/6/2014 1 Comment ഓർമകളിലെ ഒരു ഓണം..സത്യത്തിൽ മലയാളിയുടെ ഏറ്റവും വലിയ nostalgia ആണ് ഓണം. കുട്ടിക്കാലത്തിന്റെ ഒര്മാകളിലെക്കുള്ള ഒരു വ്യഗ്രമായ തിരിച്ചുപോകൾ. അല്ലെങ്ങിൽ കിട്ടുന്ന അവസരത്തിന് കഷ്ടപ്പെട്ട് ഉറ്റവരുടെയും ഉടയവരുടെയും അടുത്ത് എത്താൻ എന്തിനു തിക്കി തിരക്കി പോകുന്നു? വീടിനു മുൻപിൽ കൂടി ഇന്നലെയും മിനിയാന്നും ആളുകളെ കുത്തി നിറച്ചു പോയ ബസ്-കൾ അതിനുള്ള തെളിവല്ലേ?
കുന്നുമ്പുറത്തെ വീട്ടിലെ സേലൻ മാവിന്റെ കൊമ്പിൽ ഊഞ്ഞാൽ ഇടുന്നതോട് കൂടി എനിക്ക് ഓണം ആയി. സ്കൂൾ അടച്ചു, ഓണ പരീക്ഷ കഴിഞ്ഞു. അമ്മിണി അമ്മ പഠിപ്പിക്കുന്ന subject ഒഴികെ വേറെ ഒന്നിനെ കുറിച്ചും സ്കൂൾ തുറക്കുന്ന വരെ പേടിക്കേണ്ട - അത് വരെ അച്ഛൻ മാർക്ക് അറിയില്ല, വഴക്ക് കേക്കണ്ട. ഇനി ഇന്ദു-നോട് തല്ലുണ്ടാക്കുക, പിന്നെ എല്ലാരും വരാൻ വേണ്ടി കാത്തിരിക്കുക - നവീനും നിഷേം എന്നെ പോലെ locals ആണ് - തറവാട്ടിൽ തന്നെ കാണും. കോട്ടയത്ത് നിന്നും ജാനമ്മ അമ്മയും വല്യച്ചനും, ഹരി ചേട്ടനും ഉഷ ചേച്ചിയും വരും, സുധിച്ചേട്ടൻ ഈ ഓണം എഞ്ചിനീയറിംഗ് കോളേജിൽ ചിലവിടാൻ തീരുമാനിക്കില്ല എന്ന് പ്രതീക്ഷിക്കാം - അവിടെ ആരു ഇരിക്കുന്നു പുള്ളിയുടെ തിരുവന്തപുരം കത്തി കേക്കാൻ..? ബിന്ദു ചേച്ചി എന്തായാലും കാണും. കൊഴികോട്ടു നിന്നും ലീല പേരമ്മ വരാൻ ഉള്ള ട്രെയിന ടിക്കറ്റ്‌നെ കുറിച്ചും, റിസർവേഷൻ RAC ആണെന്നോ എന്തോ ഒക്കെ പറഞ്ഞു വ്യാകുല പെടുന്ന അനിയൻ കൊച്ചച്ചൻ. ലീല പ്രിയദർശിനി വരുന്നു എന്ന് അറിയുമ്പോൾ ഉള്ള commotion കണ്ടു ഞാൻ പലപ്പോളും വിചാരിച്ചിട്ടുണ്ട് ഇന്ദിര പ്രിയദർശിനി ആണ് വരുന്നതെന്ന്, ഒരുതരം ഭീതിയോടു കൂടി ഉള്ള ബഹുമാനം കാണാം. മുത്തച്ഛനും ലീല പേരമ്മയും ഒരുമിച്ചു ഒരു സ്ഥലത്ത് ഒരേ സമയം ഉണ്ടാവുക എന്ന് പറയുമ്പോ അത് ഒരു ടെൻഷൻ സിറ്റുവേഷൻ ആണ്. ലീല പേരമ്മയുടെ കൂടെ അരുചെട്ടനും അജിചെട്ടനും സിന്ധു ചേച്ചീം വന്ന ഒരു ഓണം വളരെ കുറച്ചേ എനിക്ക് ഓർമ ഉള്ളൂ. ഉല്ലലെന്നു എന്തായാലും വല്യച്ചനും പേരമ്മേം അവിട്ടത്തിന്റെ അന്ന് എത്തും - അന്നാണ് മുത്തച്ഛന്റെ പിറന്നാൾ - കൂടെ ഉണ്ണി ചേട്ടനും മഞ്ജു ചേച്ചിയും വരുമാരിക്കും, സാധാരണ വരാറുണ്ട്. ഇത്രേം orderly and disciplined ആയിട്ടുള്ള ഒരു birthday celeberation വേറെ എങ്ങും കാണില്ല. മുത്തച്ഛന്റെ ശാന്ത സ്വരൂപം കാണാൻ കിട്ടുന്ന അപൂർവം ആയ ഒരു ദിവസം. പറയുമ്പോ എല്ലാം പറയണല്ലോ - ഒറ്റയ്ക്ക് പുള്ളി ഇരിക്കുമ്പോ ആളു നല്ല ശാന്തനാണ് - കൂടെ ഇരിക്കാനും രസമാ - പക്ഷെ കുറച്ചു ആളുകൾ അധികം ചുറ്റും ഉണ്ടേൽ ആളു ചന്ദ്രഹാസം എടുക്കും - എന്താ അതിന്റെ കാര്യം എന്നും മാത്രം പിടി കിട്ടീട്ടില്ല, may be he couldn't tolerate incompetent idiots. ഞങ്ങൾ തമ്മിൽ ഒരു love-hate relation ആരുന്നു. തിരുവോണത്തിന് വീട്ടില് ഊണ് - അച്ഛനും അമ്മേം രാവിലെ തന്നെ അടുക്കളയിൽ കേരീട്ടുണ്ടാവും. അച്ഛൻ ആണ് കമ്പ്ലീറ്റ് കണ്ട്രോൾ - കറിക്ക് നുറുക്കുന്നു, തേങ്ങ ചെരണ്ടാൻ എന്നെ വിളിക്കുന്നു - പിന്നെ അത് പിഴിയുന്നു, അതിന്റെ ഇടയിൽ അമ്മ എന്തെങ്ങിലും ചെയ്തതിനു കുറ്റം പറഞ്ഞു ഒച്ച വക്കുന്നു അകെ ബഹളം. ഇടയ്ക്കിടയ്ക്ക് പണിക്കാർ വന്നു തല ചൊറിഞ്ഞു നിന്ന് തിരിഞ്ഞു കളിക്കുന്നു - അമ്മ കുറച്ചു കാശും പിന്നെ ഉപ്പേരിയോ ചക്കര വരട്ടിയോ ഒക്കെ കൊടുത്തു വിടുന്നു. ഉപ്പേരീം ചക്കര വരട്ടീം ഒക്കെ അമ്മ നേരത്തെ ഉണ്ടാക്കീട്ടുണ്ടാവും. ഇന്ദു പുതിയ ഉടുപ്പും ഇട്ടു തലേൽ പൂവും വച്ച് ഏതാണ്ടൊക്കെ പൊട്ടത്തരം കാണിച്ചു നടക്കുന്നു. ഇപ്പൊ അവള് കരഞ്ഞാൽ എനിക്ക് സൂപ്പർ അടി കിട്ടും - കാരണം പോലും ചോദ്യം ഉണ്ടാവില്ല. ഊണ് കഴിഞ്ഞാൽ പിന്നെ അയലോക്കത്തെ വീടുകളിൽ പായസോം അവിയലും ഒക്കെ കൊണ്ട് കൊടുക്കൽ എന്റെ പണി. ഇന്ദുവും അയലോക്കത്തെ വേറെ പിള്ളേരും ഒക്കെ ഊഞ്ഞാൽ ആടുന്നു - ഞാൻ നാളത്തേക്ക് വേണ്ടി അക്ഷമനായി ഇരിക്കുന്നു - വൈകീട്ട് അമ്മിണി അമ്മേടെ വീട്ടിലും അക്കരേം പോയി ആരൊക്കെ വന്നു എന്ന് ചെക്ക് ചെയയുന്നു. അവിട്ടം - ഇന്ന് അക്കരെ തറവാട്ടിൽ ആണ് ഓണം - മുത്തച്ഛന്റെ പിറന്നാൾ. അച്ഛൻ bonus കിട്ടിയ വകയിൽ വാങ്ങിയ ഓണക്കോടി ഇട്ടു രാവിലെ തന്നെ അക്കരയ്ക്കു വച്ച് പിടിപ്പിക്കുന്നു. അമ്മിണി അമ്മേടെ അവിടെ പോയിട്ട് അവിടുന്നു ആരുടെ എങ്കിലും കൂടെ പോകാം - അല്ലേൽ ഞാൻ ഉറപ്പായിട്ടും മാന്തുണ്ടം പറമ്പിലോ കണ്ടം വര്മ്ബിലോ പാമ്പിനെ കാണും - പാമ്പിനെ എനിക്ക് പേടിയാണ്. സർപ്പ കാവിൽ എല്ലാ സർപ നെദ്യത്തിനും ഞാൻ പ്രാർധിക്കുമരുന്നു എന്നെ പേടിപ്പിക്കല്ലേ എന്ന് - പക്ഷെ ഒരു കാര്യോം ഇല്ല. അച്ഛന് പാമ്പിനെ ഒരു പേടീം ഇല്ല - ഒട്ടു കൊല്ലുകേം ഇല്ല. അക്കരെ ചെല്ലുമ്പോ മിക്കവാറും നവീൻ ആദ്യ സെറ്റ് അടി വാങ്ങീട്ടു ഇരുപ്പുണ്ടാവും. വിജയമ്മ ചേച്ചീം ശോഭാനേം ഒക്കെ തകർത്തു പണി എടുക്കുന്നുണ്ടാവും - പാത്രം കഴുകലും, മുറ്റമറ്റീം ഒക്കെ ആയിട്ട്. അനിയൻ കൊച്ചച്ചൻ ക്ഷുഭിത യൌവനത്തിന്റെ പ്രതീകമായി അലക്ഷ്യമായ ദേഷ്യത്തിൽ അതിലെ നടക്കുന്നുണ്ടാവും. രമണി കുഞ്ഞമ്മ ആരോടും ഒന്നും പറയാതെ അടുക്കളയിലെ തിരക്കിൽ ആരിക്കും. പതുക്കെ പതുക്കെ എല്ലാരും എത്തുന്നു. വിശ്വം വല്യച്ഛനും എത്തിയാൽ പിന്നെ സദ്യക്കുള്ള പണികൾ തുടങ്ങി. മക്കളെ എല്ലാം കണ്ട സന്തോഷത്തിൽ വല്യമ്മച്ചി. മുത്തച്ഛൻ പറമ്പിൽ എവിടെയോ പശുക്കളെ "മക്കളെ" എന്നും വിളിച്ചു നടക്കുന്നുണ്ടാവും. എന്റെ ഇരുപതുകളിലെക്കാൾ കൂടുതൽ ആരോഗ്യവും മനോബലവും മുത്തച്ചന് എന്പതുകളിലും തോന്നൂരുകളിലും ഉണ്ടായിരുന്നു. അക്കരെ ഊഞ്ഞാൽ ഇട്ടു എനിക്ക് ഒര്മയില്ല. കൂവളത്തിന്റെ കായും, വെച്ചിങ്ങയും, കവിളൻ മടല് വെട്ടി ഉണ്ടാക്കിയ ബാറ്റും കൊണ്ട് ക്രിക്കറ്റ് കളി ആണ് പ്രധാന കലാ പരിപാടി. ചേച്ചിമാരും അനിയത്തിമാരും എന്ത് ചെയ്തിരുന്നു എന്ന് ഒരു ഓർമേം കിട്ടുന്നില്ല. ഇടക്ക് ഒരിക്കൽ എല്ലാരും കൂടെ സാറ്റ് കളിച്ചു - അത് മാത്രമേ ഓർമയുള്ളൂ. ആസ്ത്മ-യുടെ ഉപദ്രവം കാരണം ക്ഷീണിച്ച വല്യമ്മച്ചി ഞങ്ങൾ ക്രിക്കറ്റ് കളിക്കുന്നതും കണ്ടു പടിയിൽ ഇരുപ്പുണ്ടാവും, ഇടയ്ക്കു ചെടിച്ചട്ടി പൊട്ടിക്കല്ലേ മക്കളെ എന്ന് ക്ഷീണിച്ച ശബ്ദത്തിൽ വിളിച്ചു പറയുന്നുണ്ടാവും. ഊണിനു ഞങ്ങൾ പിള്ളേര് ആദ്യം തറയിൽ - വളര പതിയ ശബ്ദത്തിൽ മാത്രം എല്ലാരും സംസാരിക്കുന്നു. മുത്തച്ചനും പ്രിയ മകളും മേശ-ഇൽ കഴിക്കുന്നുണ്ടാവും. ഊണ് കഴിഞ്ഞു എല്ലാരും കൂടെ തെക്കേ പറമ്പിൽ കളപ്പുര തറയിൽ നിക്കുന്ന കൂവ പറിച്ചു പനിനീര് തളിക്കുന്നു. ബാലൻ വല്യച്ചനെ ഊണിനു കണ്ടു എനിക്ക് ഓർമയില്ല. പുള്ളി വരാറില്ലരുന്നു എന്നു തോന്നുന്നു. വര്ഷങ്ങള്ക്ക് ശേഷം, എന്റെ കോളേജ് കാലത്ത് ഞാനും ബാലൻ വല്യച്ചനും വല്യ കൂട്ടുകാർ ആയി. ഞങ്ങൾ രണ്ടു പേരും rebellious ആയതുകൊണ്ടാരിക്കാം, ഞാൻ പറയുന്നതിന് മറുപടി തേടാൻ തിരക്കിടാതെ, കേള്ക്കാൻ തയ്യാറായ അപൂർവം ആളുകളിൽ ഒരാൾ. എന്റെ തമാശകൾ കേട്ട് ചിരിച്ചു കണ്ണ് നിറഞ്ഞിട്ടുള്ള ഒരാൾ. ആദ്യത്തെ entrepreneurial inspiration. ഒരാളുടെ വേർപാട് എന്റെ ജീവിതത്തിൽ എന്ത് വലിയ നഷ്ടം ആണ് ഉണ്ടാക്കുന്നത് എന്ന് എനിക്ക് ആദ്യം ആയി മനസ്സിലായത് ബാലൻ വല്യച്ഛൻ മരിച്ചപ്പോളാണ്. ചതയത്തിന്റെ അന്ന് ഓണം അമ്മ വീട്ടില് ആണ്. അവിട്ടത്തിന്റെ അന്ന് ഊണ് കഴിഞ്ഞു അമ്മ വീട്ടിലേക്കു പോകാനുള്ള തിരക്ക് തുടങ്ങും. അമ്മ ഏതാണ്ടൊക്കെ പൊതിഞ്ഞു കെട്ടുന്നു - കുട്ടനാട്ടിൽ ആണ് അമ്മയുടെ വീട്, അവിടെ ചക്ക ഇല്ല, ചേന ഇല്ല എന്നൊക്കെ പറഞ്ഞു കണ്ണിൽ കണ്ട പച്ചക്കറി ഒക്കെ അമ്മ പൊതിഞ്ഞു കെട്ടും, പിന്നെ ഒരു ലോഡ് ഉണക്ക് കപ്പയും, ചക്ക കുരുവും, ചക്ക ഉപ്പേരീം. അച്ഛൻ ആണേൽ KSRTC ബസിൽ മാത്രമേ യാത്ര ചെയ്യൂ. ബസ്റ്റ് സ്റ്റോപ്പിൽ ഒരു മണിക്കൂർ നിന്ന് കഴിയുമ്പോ ഒരു കോട്ടയം വണ്ടി വരും. പിന്നെ അതിൽ തിക്കി തിരക്കി ആദ്യം കോട്ടയം, പിന്നെ അവിടുന്നു ചങ്ങനാശ്ശേരി. ചങ്ങനാശ്ശേരി ബസ് സ്റ്റാന്റ് ആണ് ലോകത്തെ ഏറ്റവും വൃത്തികെട്ട ബസ് സ്റ്റാന്റ് - കുട്ടനാട് ഭാഗത്തേക്കുള്ള ബസിൽ എല്ലാം ഭയങ്കര തിരക്കാണ്. ഒരു വിധം കിടങ്ങറയിൽ എത്തുന്നതോട് കൂടി നമ്മുടെ സ്വന്തം രാജ്യം ആയി - ഇവിടെ ഞാൻ ആണ് പുലി. കൊച്ചു മക്കളിൽ ഏറ്റവും മൂത്തത് ഞാൻ ആണ്, അമ്മ ഇവിടത്തെ ലീല പ്രിയദർശിനി ആണ് - വേറെ ഒരു വിധത്തിൽ - ഭീതി നിറഞ്ഞ ബഹുമാനത്തിനു പകരം അകെ തമാശയും ചിരിയും. മറ്റേമ്മക്ക് (അമ്മേടെ അമ്മ) എന്നോടാണ് പ്രിയം, പിന്നെ അച്ഛന്റെ വീട് പട്ടാള ക്യാമ്പ് ആണേൽ, ഇത് ടീച്ചർ ഇല്ലാത്ത ക്ലാസ്സ് റൂം പോലെ ആണ് - complete freedom കൊയ്ത്തു കഴിഞ്ഞു വെള്ളം കയറ്റിയ പുഞ്ച പാടം കണ്ണെത്താ ദൂരം വരെ പരന്നു കിടക്കുന്നു. ഞങ്ങൾ കുട്ടികള്ക്ക് വേണ്ടി വാഴ പിണ്ടി ചങ്ങാടം ഉണ്ടാക്കുന്ന കുഞ്ഞമ്മാവൻ. ചൂണ്ട ഇട്ടു പള്ളത്തിയെ പിടിക്കുന്ന cousins. അടുക്കളയില സദ്യ ഒരുക്കം പൊടി പൂരം - ചീടയും മുറുക്കും പക്കാ വടയും ഒക്കെ മറ്റേമ്മ നേരത്തെ റെഡി ആക്കി വച്ചിരിക്കുന്നു. നല്ല നാടൻ ചിക്കൻ കറി ഉള്ള ഓണ സദ്യ. സദ്യക്ക് മുമ്പേ അത്യാവശ്യം "മദ്യപാനം" സേവിച്ചിട്ടു ചിരിച്ചു നിക്കുന്ന അമ്മാവന്മാർ. നിലവറയിൽ പോയി ഒളിച്ചിരുന്ന് ചേട്ടന്മാർ കാണാതെ ഓരോന്ന് വീശുന്ന കുഞ്ഞമ്മാവൻ. അറയുടെ പിന്നിലെ ഇടനാഴിയിൽ വച്ച് മറ്റേമ്മക്ക് beer ഒഴിച്ച് കൊടുത്തു തോർത്ത് മുണ്ട് കൊണ്ട് മറച്ചു പിടിച്ചു കുടിപ്പിക്കുന്നു ഒരു അമ്മാവൻ. ഊണ് കഴിഞ്ഞു വല്യവരുടെ ചീട്ടുകളി - കീച്ച് എന്ന് അവിടങ്ങളിൽ വിളിക്കുന്ന ഒരു കളി. 25 പൈസ ആണ് ബെറ്റ്-ന്റെ തുടക്കം. അയലത്തെ ചേട്ടൻമാരും പാടത്തെ പണിക്കാരും, അമ്മയുടെ cousins -ഉം എല്ലാം അവിടെ ഉണ്ട്. നമ്മൾ കുട്ടികൾ പതിവ് പോലെ ഇട വഴിയിൽ ക്രിക്കറ്റ് കളിക്കുന്നു. ചീട്ടു കളി ചിലപ്പോ ഒച്ചപ്പാട് ആകുന്നു. ചേട്ടൻ അനിയൻ അളിയൻ നോട്ടം ഇല്ലാതെ എല്ലാരും അങ്ങോട്ടും ഇങ്ങോട്ടും നന്നായിട്ട് വാരുന്നു. വീടിന്റെ പടിയിൽ സൂചി കുത്താൻ സ്ഥലം വിടാതെ ചിറ്റമാരും അമ്മായിമാരും അമ്മയും അയലത്തെ ചേച്ചിമാരും ഒക്കെ കറിക്കത്തി കൊണ്ട് പേൻ നോക്കുന്നു - പരസ്പരം കളിയാക്കി ഉറക്കെ ചിരിക്കുന്നു. വളരെ സോഷ്യലിസ്റ്റ് ആയ ഓണഖോഷം. ഇന്ന് വര്ഷങ്ങള്ക്ക് ശേഷം, എന്റെ ഓണം വ്യത്യസ്തമാണ്. മുത്തച്ഛനില്ല, വല്യമ്മച്ചി ഇല്ല, വിശ്വം വല്യച്ഛൻ ഇല്ല, അവിട്ടത്തിന് പിറന്നാൾ സദ്യ ഇല്ല, മറ്റേമ്മ ഇല്ല, എന്റെ പ്രിയപ്പെട്ട പ്രതാപൻ അമ്മാവൻ ഇല്ല, ചാനലിൽ സ്പെഷ്യൽ ഓണം പ്രോഗ്രാംസ് ഉണ്ട്. ഒരു കാലത്ത് എല്ലാ ഓണങ്ങളും ഒരു പോലെ ആരുന്നു - പക്ഷെ ഇന്ന് അങ്ങിനെ അല്ല - കഴിഞ്ഞ ഓണത്തിന് - എന്ന് പറയുമ്പോ രണ്ടു കൊല്ലം മുമ്പത്തെ ഓണത്തിന് - കണ്ട പലരും ഇന്ന് ഇല്ല. ഇന്ന് ഉള്ളത് ഇല്ലാതാകരുതെ, അല്ലെങ്ങിൽ അത്ര പെട്ടന്ന് ഇല്ലതകരുതെ എന്ന് പ്രാര്ത്ഥന. ഈ തിരുവോണ നാളിൽ ഞാനും അമ്മയും അച്ഛനും മാത്രം ഇപ്പോൾ വീട്ടിൽ. ഉച്ചക്ക് ശേഷം അനിയത്തിയും കുടുംബവും വരും എന്നു പറയുന്നു. വര്ഷങ്ങളുടെ പതിവ് തെറ്റിക്കാതെ ഇന്നും അച്ഛനും അമ്മയും സദ്യ ഒരുക്കുന്നു. ഞാൻ ഒരു കൈ സഹായം പോലും ചെയ്യാതെ ഈ ചവറു എഴുതി പിടിപ്പിക്കുന്നു... അച്ഛൻ ഉണ്ടാക്കുന്ന അവിയലിന്റെം അട പ്രധമന്റെം സ്വാദ് മാത്രം എനിക്കറിയാം - അത് എങ്ങിനെ ഉണ്ടാക്കണം എന്ന് ഒരു ഊഹവുമില്ല - വല്യമ്മച്ചിയുടെ പുളിങ്കറി പോലെ. ഇന്ന് cousins-ന്റെ വരവിനു പകരം അവരുടെ മക്കളുടെയും പിന്ന്നെ അനിയത്തിയുടെ കുട്ടികളെയും കാത്തിരിക്കുന്നു. ഓണത്തിന്റെ nostalgia-ൽ എന്റെ വിദേശ മലയാളി സുഹുർത്തുകൾ ഒരുക്കുന്ന week -end ആഖോഷങ്ങളിലൂടെ എന്റെ മകൻ മറുനാട്ടിൽ ഓണം ഉണ്ണുന്നു. ഇന്ന് ഈ ഓണ ദിവസം എന്റെ അച്ഛന്റെയും അമ്മയുടെം കൂടെ തന്ന ഈശ്വരന് നന്ദി. ഇപ്പോൾ ഓരോ ഓണവും nostalgia-യെക്കാൾ കൂടുതൽ ഒരു പ്രതീക്ഷ ആണ്. ഇങ്ങിനത്തെ എത്ര ഓണങ്ങൾ കൂടെ പ്രതീക്ഷിക്കാം എന്ന് മാത്രം അറിയില്ല....
1 Comment
Nisha
9/7/2014 06:43:23 am
കലക്കി...വായിക്കുമ്പോൾ ഒരു ഗദ്ഗദം :(
Reply
Your comment will be posted after it is approved.
Leave a Reply. |